പ്രിയ ഫിലിപ്പ്,
ശ്രീമതി ഇന്ദിരാഗാന്ധിക്ക് – ഒക്ടോബര്‍ 9-ാം തീയതി – അയച്ച കത്തിന്‍റെ ഒരു പ്രതി ഞങ്ങള്‍ക്ക് അയച്ചുതന്നതിനു നന്ദി. ഞങ്ങളുടെ സഭയ്ക്ക് ഒക്ടോബര്‍ 22-നു ലിയോപ്പോള്‍ഡ് അയച്ച കത്തും ഞാന്‍ കൈപ്പറ്റുകയുണ്ടായി. ഔപചാരികമായി ഈ രണ്ടു കത്തുകളും പരിശോധിക്കുന്നതിനു ഞങ്ങളുടെ സഭാസമിതികള്‍ക്ക് അവസരമുണ്ടായില്ല. വിവിധ കൂട്ടങ്ങളുടെയും അനൗപചാരിക ചര്‍ച്ചകളുടെയും, ഇക്കാര്യങ്ങളില്‍ താല്‍പ്പര്യമുള്ള വ്യക്തികളുമായുള്ള സംഭാഷണങ്ങളുടെയും സംഗ്രഹമാണു ഞാന്‍ നല്‍കുവാന്‍ ആഗ്രഹിക്കുന്നത്.
തീര്‍ച്ചയായും താങ്കള്‍ ഞങ്ങളുടെ പ്രധാനമന്ത്രിക്കയച്ച കത്തിനു മറുപടി നല്‍കുകയെന്നുള്ളത് എന്‍റെ അധികാരപരിധിയിലുള്ളതല്ല. അവര്‍ അതിനു നല്‍കേണ്ട മറുപടി നല്‍കിക്കൊള്ളും. ഞാന്‍ മനസ്സിലാക്കിയിടത്തോളം പല ഇന്‍ഡ്യാക്കാരിലും ഗണ്യമായ അമര്‍ഷം നിലവിലുണ്ട്. അവരെല്ലാം സര്‍ക്കാരുദ്യോഗസ്ഥരല്ല. ഇതുപോലെയൊരു കത്ത് പ്രധാന മന്ത്രിക്കയയ്ക്കുന്നതില്‍ നിങ്ങള്‍ കാട്ടിയത് ഭാവനാശൂന്യതയാണെന്നും, അത് ഇന്‍ഡ്യയുടെ ആഭ്യന്തരകാര്യങ്ങളിലുള്ളതും, അനധികൃതവുമായ കൈകടത്തലായിരിക്കുമ്പോള്‍തന്നെ വസ്തുതകളിലേക്കു വേണ്ടത്ര വെളിച്ചം വീശാത്തതാണ് അതിന്‍റെ ഉള്ളടക്കമെന്നും അവര്‍ കരുതുന്നു.
പ്രാഥമിക മാനുഷികാവശ്യങ്ങള്‍ ധ്വംസിക്കപ്പെടുവാന്‍ തക്കതായ കാരണങ്ങളുണ്ടായിരുന്നപ്പോഴൊക്കെ, ഇതുപോലെ മറ്റു സന്ദര്‍ഭങ്ങളിലും ഭരണകര്‍ത്താക്കളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും, മനുഷ്യവര്‍ഗത്തിന്‍റെ ക്ഷേമത്തെക്കുറിച്ച് ആകാംക്ഷയുള്ള ഒരു സമിതിയാണ് ‘അഖില ലോക സഭാകൗണ്‍സി’ലെന്നും എന്‍റെ സുഹൃത്തുക്കളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുകയുണ്ടായി.
താങ്കള്‍ കത്തിലൂടെ അവതരിപ്പിച്ച പ്രശ്നങ്ങളില്‍ പ്രധാനമായതു താഴെപ്പറയുന്നവ ആണല്ലോ:
(1) രാഷ്ട്രീയ കാരണങ്ങളാല്‍ അനേകമാളുകളെ അറസ്റ്റു ചെയ്യുകയും വിചാരണ കൂടാതെ തടങ്കലിലാക്കുകയും, നീതിന്യായ കോടതികളുടെ സംരക്ഷണം പൂര്‍ണ്ണമായും നിഷേധിക്കുകയും ചെയ്തതില്‍ താങ്കള്‍ക്കുള്ള സങ്കടം.
(2) ഭേദഗതി ചെയ്യപ്പെട്ട ആഭ്യന്തര സുരക്ഷിതത്വ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ യാതൊരു കുറ്റവുമാരോപിക്കാതെ ആളുകളെ തടങ്കലിലാക്കുകയും അവര്‍ക്ക് എല്ലാ വ്യക്തിസ്വാതന്ത്ര്യങ്ങളും നിഷേധിക്കുകയും ചെയ്യുന്നതിനുള്ള അധികാരം സര്‍ക്കാര്‍ ഏറ്റെടുത്തത് മനുഷ്യാവകാശങ്ങളുടെമേലുള്ള ഗുരുതരമായ കൈയേറ്റമാണെന്ന് താങ്കള്‍ പറയുന്നു.
(3) മൂന്നു മാസത്തിലധികം അടിയന്തിരാവസ്ഥ വലിച്ചു നീട്ടിയെന്നുള്ളത്.
(4) ഒരു രാജ്യത്തെ വാര്‍ത്താവിനിമയോപാധികളിന്മേലുള്ള പുതിയ നിയന്ത്രണങ്ങള്‍ രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പങ്കെടുക്കുന്നതിനുള്ള അവസരം നിഷേധിക്കലാണെന്നത്.
(5) രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കുകയും ജനാധിപത്യാവകാശങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത.
(6) ധര്‍മ്മനീതിയും രാഷ്ട്രീയ രംഗത്തെ സത്യനിഷ്ഠയും പുലര്‍ ത്തുന്ന ജയപ്രകാശ് നാരായണനേയും മറ്റുള്ളവരേയും വിട്ടയക്കണമെന്നുള്ള പ്രത്യേക അഭ്യര്‍ത്ഥന.
വിവരങ്ങള്‍ ലഭിക്കുന്നതിനുതകുന്ന കേന്ദ്രങ്ങള്‍ സഭാകൗണ്‍സിലിന് ഉണ്ടെന്ന് എനിക്കറിയാം. കൂടാതെ നിങ്ങളുടെ പ്രവര്‍ത്തക സമിതിയില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും കഴിവുള്ള പ്രവര്‍ത്തകര്‍ നിങ്ങള്‍ക്കുണ്ടെന്നും ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ, ഈ പരിതഃസ്ഥിതികളില്‍ കാതലായുള്ള ഏതെങ്കിലും പറയുവാന്‍ തക്ക എല്ലാ വിവരങ്ങളും ഗ്രഹിച്ചിട്ടുണ്ടെന്നുള്ളതിനു താങ്കളുടെ കത്തില്‍ യാതൊരു സൂചനയുമില്ല. അതുകൊണ്ട് ഈ പരിതഃസ്ഥിതികളില്‍ ജീവിക്കുന്ന ക്രിസ്ത്യാനികള്‍ എന്ന നിലയ്ക്ക്, എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ച് അഭിപ്രായം പുറപ്പെടുവിക്കാന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ലിയോപ്പോള്‍ഡിന്‍റെ കത്തിനു ഞാന്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തട്ടെ.
എന്‍റെ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ ഇന്നത്തെ സാഹചര്യങ്ങളെ വിലയിരുത്തുന്നതിനു നിങ്ങള്‍ സ്വീകരിച്ച താത്വികമായ ചട്ടക്കൂട് അപര്യാപ്തമാണെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ ക്ഷമിക്കുമെന്നു വിശ്വസിക്കുന്നു.
ഒന്നാമതായി നിങ്ങള്‍ പറയുന്നത് മൗലിക മാനുഷികാവകാശങ്ങളെപ്പറ്റിയും ജനാധിപത്യ പ്രക്രിയയുടെ അംഗീകൃത മര്യാദകളെപ്പറ്റിയുമാണ്. ധനികര്‍ക്കും ശക്തന്മാര്‍ക്കും ദരിദ്രരെ അടിച്ചമര്‍ത്താനും ചൂഷണം ചെയ്യുവാനും വേണ്ടത്ര അവസരം കൊടുക്കുന്ന ഒന്നാണു നാം വിവക്ഷിക്കുന്ന ജനാധിപത്യ സമ്പ്രദായം എന്നതിനെക്കുറിച്ച് ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നാം ചിന്തിക്കേണ്ടതില്ലേ? കോടതികളെ അഭയം തേടുന്നതിനും മറ്റു നീതിന്യായ സംരക്ഷണം ലഭ്യമാക്കുന്നതിനും സാധാരണജനങ്ങള്‍ക്ക് മിക്ക ജനാധിപത്യരാജ്യങ്ങളിലും സാദ്ധ്യമാണെന്നു താങ്കള്‍ വിചാരിക്കുന്നുണ്ടോ? ജനാധിപത്യരാജ്യങ്ങളിലെ പത്രമാസികകളിലൂടെ പ്രകടിപ്പിക്കപ്പെടുന്നത് പൊതുജനാഭിപ്രായമാണോ?
ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ചുള്ള യാതൊരു പരാമര്‍ശവും താങ്കളുടെ കത്തിലില്ലെന്നുള്ളതാണ് ഞാന്‍ അതില്‍ കാണുന്ന ഒരു ന്യൂനത. ജയപ്രകാശ് നാരായണനെ ഈ ഘട്ടത്തില്‍ വിട്ടയക്കണമെന്ന് പ്രത്യേകം ആവശ്യപ്പെടുന്നതിലൂടെ, ജനാധിപത്യവിരുദ്ധ പ്രക്ഷോഭണങ്ങളിലൂടെ രാജ്യത്തെ കലാപങ്ങളിലേക്കു നയിക്കുന്ന വലതുപക്ഷ തീവ്രവാദികളുടേയും ഇടതു പക്ഷ തീവ്രവാദികളുടേയും കൂടെ നിങ്ങള്‍ ഒത്തുചേരുന്നതായി തോന്നുന്നു. ജയപ്രകാശിനെ പരോളില്‍ വിടുന്നു എന്നതാണ് ഏറ്റവും ഒടുവില്‍ കിട്ടിയ വാര്‍ത്ത. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെ അറസ്റ്റ് ചെയ്തതോ തടങ്കലിലാക്കിയതോ അന്യായമാണെന്നു തോന്നുന്നില്ല.
ദേശീയ അടിയന്തിരാവസ്ഥയുടെ പ്രഖ്യാപനം വഴി സാധാരണജനങ്ങളുടെ ദേശീയ പങ്കാളിത്തത്തിനു കുറവു വരുത്തിയിട്ടില്ലെന്ന് ഉറപ്പിച്ചു പറയുവാന്‍ കഴിയും. അടിയന്തിരാവസ്ഥയ്ക്കു മുമ്പ് ദേശീയ പങ്കാളിത്തത്തില്‍ സാധാരണജനങ്ങളുടെ പങ്കാളിത്തത്തിന്‍റെ തോതിനെപ്പറ്റി എനിക്കു വലിയ മതിപ്പുണ്ടെന്നര്‍ത്ഥമില്ല.
നാളിതുവരെയും നമ്മുടെ ദിനപ്പത്രങ്ങളെ നിയന്ത്രിച്ചിരുന്ന വന്‍കിട പണച്ചാക്കുകളായ ജനങ്ങളുടെ പങ്കാളിത്തത്തിനാണ്, എന്തെങ്കിലും കുറവു സംഭവിച്ചിട്ടുണ്ടെങ്കില്‍ ഉണ്ടായിട്ടുള്ളത്. ഇത്ര കോളിളക്കം സൃഷ്ടിക്കേണ്ട വിധത്തിലുള്ളതാണ് അവരുടെമേലുള്ള നിയന്ത്രണമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ വര്‍ത്തമാനപത്രങ്ങള്‍ മുമ്പത്തേക്കാള്‍ വിരസങ്ങളായിട്ടുണ്ടെന്ന് സമ്മതിക്കുന്നു. അവ നിയന്ത്രിക്കപ്പെട്ടു എന്നതു ശരി തന്നെ. ഊതിവീര്‍പ്പിച്ച വാര്‍ത്തകളും വീക്ഷണങ്ങളും പ്രചരിപ്പിക്കുക വഴി നമ്മുടെ രാഷ്ട്രീയ ഘടനയെ തകര്‍ത്തു തരിപ്പണമാക്കുവാന്‍ ഇടതു വലതു തീവ്രവാദി സംഘങ്ങള്‍ വാര്‍ത്താ പത്രങ്ങളെ അവരുടെ മാധ്യമങ്ങളായി, ഉപയോഗിക്കുമായിരുന്നു എന്നുള്ളതുകൊണ്ടാണ് അത്. രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയില്‍ ജനപങ്കാളിത്തത്തിനു വഴിതെളിക്കുന്ന പ്രധാന ഉപാധി വര്‍ത്തമാനപത്രങ്ങളാണ് എന്നുള്ളത് സത്യത്തിന് നിരക്കുന്നതല്ല. സാധാരണജനങ്ങള്‍ മുമ്പത്തെപ്പോലെ ഇപ്പോഴും അതില്‍ പങ്കാളികളാണ്.
ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനും നീതി പുനഃസ്ഥാപിക്കുന്നതിനും വേണ്ടി ഇപ്പോഴത്തെ സര്‍ക്കാര്‍ പരിപാടികളോ ദേശീയ പരിപാടികളോ അപര്യാപ്തമാണെന്നുള്ള എന്‍റെ ഉറച്ച വിശ്വാസം ഞാന്‍ രേഖപ്പെടുത്തട്ടെ. സോഷ്യലിസ്റ്റു മാതൃകയെന്ന പേരില്‍ നിലവിലിരിക്കുന്ന മുതലാളിത്ത വ്യവസ്ഥയെ ഞാന്‍ സാധൂകരിക്കുകയല്ല. എന്നാല്‍ തികച്ചും ജനാധിപത്യത്തിലധിഷ്ഠിതമായ ഒരു സാമ്പത്തിക രാഷ്ട്രീയ ഘടന നിലനിറുത്തുന്നതിനാവശ്യമായ ചുറ്റുപാടുകള്‍ ക്രമീകരിക്കാതെ ആ സമ്പ്രദായത്തെ തകര്‍ക്കുന്നത് നമ്മുടെ രാജ്യത്തെ ജനലക്ഷങ്ങള്‍ക്ക് വിവരണാതീതമായ കഷ്ടപ്പാടുകള്‍ക്കു കാരണമാവുകയേയുള്ളു.
ശ്രീമതി ഗാന്ധിയുടെ ഗവണ്‍മെന്‍റിന്‍റെ കാലത്ത് ഇന്ത്യയിലെ ശക്തരായ സമ്പന്ന വിഭാഗത്തിനു പരിപൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിച്ചിരുന്നില്ല. സമ്പദ്ഘടനയില്‍ അവര്‍ക്കുണ്ടായിരുന്ന അമിത സ്വാധീനത്തെ അവര്‍ ചോദ്യം ചെയ്യുകയുണ്ടായി. അഴിമതി, കള്ളക്കടത്ത് തുടങ്ങിയ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചതും, ബാങ്ക് ദേശസാല്‍ക്കരണവും ഇതിന്‍റെ ശക്തമായ പ്രകടനമായിരുന്നു.
വലതുപക്ഷ തീവ്രവാദികളുടെ ശക്തമായ അക്രമത്തിന്‍റെ പ്രേരണ കൊണ്ടാണ് ഇന്ദിരാവിരുദ്ധ പ്രസ്ഥാനം രൂപംകൊണ്ടത്. സ്വന്തം സ്ഥാപിത താല്പര്യത്തിനു തീവ്ര ഇടതുപക്ഷ തീവ്രവാദികള്‍ തീവ്ര വലതുപക്ഷശക്തികളെ മുതലെടുക്കുന്നതില്‍ താല്‍പര്യം കാണിക്കുന്നു. കുറുക്കുവഴികള്‍ സ്വീകരിക്കുന്നതു മൂലവും അച്ചടക്കരാഹിത്യം നിമിത്തവും ഇന്ത്യന്‍ മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രായോഗികമായി തൂത്തെറിയപ്പെടുന്നതിന്‍റെ ലക്ഷണങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. അവരുടെ പുനരുജ്ജീവനത്തിനുവേണ്ടി അവര്‍ രാജ്യത്തു കലാപം അഴിച്ചുവിടുകയാണ്. ഇതിനുവേണ്ടി വര്‍ഗ്ഗീയവാദികളോടോ ഫാസിസ്റ്റുകളോടോ കൂട്ടുചേരുന്നതിനുപോലും യാതൊരു മടിയുമില്ല. അവര്‍ ജനാധിപത്യവിരുദ്ധവും പാര്‍ലമെന്‍ററി വിരുദ്ധവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. തെളിയിക്കപ്പെട്ട പക്വതയില്ലായ്മയും ഗണ്യമായ ആദര്‍ശ ശുദ്ധിയുമുള്ള ഒരു രാഷ്ട്രീയക്കാരനാണ് ജയപ്രകാശ്. ത്യാഗപൂര്‍ണ്ണമായ ദേശഭക്തിയുടെ ചിഹ്നമായും ഒരു കാലത്ത് ഇന്ത്യന്‍ പാത്രിയര്‍ക്കീസ് ആയ വിനോബാഭാവയുടെ പ്രധാന ശിഷ്യനായും (വിനോബാജിയുമായി നേരത്തെ തെറ്റിപ്പിരിഞ്ഞു) കക്ഷിരഹിതനായ ഒരു അംഗീകൃത നേതാവായും അറിയപ്പെടുന്ന മി. ജയപ്രകാശ്, പിന്നീട് ഇദ്ദേഹം വലത് – ഇടതുപക്ഷ തീവ്രവാദി ശക്തികള്‍ക്ക് ഒന്നിച്ചണിനിരക്കുവാനുള്ള കേന്ദ്രബിന്ദുവായി മാറി. അദ്ദേഹത്തിന്‍റെ രാഷ്ട്രീയമായ അപക്വത തന്‍റെ പരിപാടി യുടെ രണ്ടു ഭാവങ്ങളില്‍ കൂടി പ്രധാനമായും വ്യക്തമാക്കാം.
ശ്രീമതി ഗാന്ധിയോടുള്ള വ്യക്തിപരമായ വൈരാഗ്യത്തില്‍ നിന്നുള്ള, നിന്ദ്യമായ വ്യക്തിപരാമര്‍ശം.
വ്യക്തവും ക്രിയാത്മകവുമായ പ്ലാറ്റ്ഫോമിന്‍റെ അഭാവത്തില്‍ പ്രതിപക്ഷ കക്ഷികളെല്ലാം കൂടി കൈകോര്‍ത്തു പിടിക്കുന്നു.
ഒരു ഗവണ്‍മെന്‍റിന്‍റെ ഭരണസാരഥ്യം വഹിക്കുന്നതിനു ശ്രീമതി ഗാന്ധിയേക്കാള്‍ യാതൊരുവിധത്തിലുള്ള മേന്മയും ജയ്പ്രകാശിനില്ലെന്ന് പ്രബുദ്ധരായ ഇന്ത്യയിലെ ജനങ്ങള്‍ക്കറിയാമെന്ന് എനിക്കുറപ്പുണ്ട്.
മൊറാര്‍ജിയുടെ സഹായത്തോടെ അദ്ദേഹത്തിനു ഗുജറാത്തില്‍ നല്ലൊരു പിന്തുണ നേടിയെടുക്കുവാന്‍ കഴിഞ്ഞു. മുതലാളിത്തത്തിന്‍റെ ഇന്ത്യയിലെ അഗ്രഗണ്യ വക്താക്കളില്‍ ഒരാളും ശ്രീമതി ഗാന്ധിയുടെ ഒരു പ്രധാന പ്രതിയോഗിയും എന്നാല്‍ ഇപ്പോള്‍ ഒരു രാഷ്ട്രീയ ഭാവിയും ഇല്ലാത്ത ഒരു വ്യക്തിയാണു മൊറാര്‍ജി ദേശായി. അദ്ദേഹത്തെയാണ് ഇന്ത്യയിലേയും പാശ്ചാത്യലോകത്തിലേയും മുതലാളിമാര്‍ ഇന്ത്യയുടെ അധികാരത്തില്‍ അവരോധിക്കുവാന്‍ താല്‍പ്പര്യപ്പെട്ടത്. എന്നാല്‍ ശ്രീമതി ഗാന്ധി അദ്ദേഹത്തെ ഞെരുക്കിക്കളഞ്ഞു. അദ്ദേഹത്തിന് അവരോടുള്ള വൈരാഗ്യം ജയപ്രകാശിനുള്ളതിനോടു മാത്രമേ താരതമ്യപ്പെടുത്താനാവൂ. കോണ്‍ഗ്രസ്സില്‍ നിന്നും പുറംതള്ളപ്പെട്ട പഴയ പിന്തിരിപ്പന്‍ ശക്തികളോടു മാത്രമല്ല അറു വര്‍ഗീയവാദികളായ ജനസംഘം, ആര്‍.എസ്. എസ്. തുടങ്ങിയവരോടും കൂട്ടുചേരാന്‍ താല്‍പ്പര്യപ്പെട്ടിരിക്കുകയാണ്. ജയപ്രകാശിനെപ്പോലുള്ള ഒരാള്‍ക്കാണ് പാശ്ചാത്യ ഗവണ്‍മെന്‍റുകള്‍ പിന്തുണ നല്‍കുന്നത്. എന്നാല്‍ അതുപോലൊരു പിന്തുണയ്ക്ക് ഡബ്ലിയു.സി.സി. കക്ഷിയാകരുത്.
വിരുദ്ധ പ്രക്ഷോഭണങ്ങള്‍ അക്രമരാഹിത്യത്തില്‍ നിന്നും വളരെ അകന്നതാണ്. കൊള്ള, കൊള്ളിവെയ്പ്, ഘെരാവോ, പണിമുടക്ക്, ബന്ത് തുടങ്ങിയ എല്ലാ കുത്സിതമാര്‍ഗ്ഗങ്ങളും കുതന്ത്രങ്ങളും സ്വീകരിച്ചിരിക്കുന്നു (ഈ ഇനത്തില്‍പ്പെടുന്ന പുതിയ പല വേലകളും കണ്ടുപിടിച്ച് പേരു നല്‍കിയിട്ടുണ്ട്). രാജി വെയ്ക്കുന്നതിന് പാര്‍ലമെന്‍റംഗങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ട്. റെയില്‍വേ മന്ത്രിയെ കൊലപ്പെടുത്തി. ഇന്ത്യയിലെ ചീഫ് ജസ്റ്റീസിന്‍റെ ജീവനപഹരിക്കുന്നതിനൊരു ശ്രമം നടന്നു. ഈ തരത്തില്‍ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും അരാജകത്വത്തിലേക്കു നീങ്ങുകയും ചെയ്തു. ഞങ്ങളുടെ അയല്‍രാജ്യമായ ബംഗ്ലാദേശില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതു ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അതുപോലെയൊരു സാഹചര്യം ഒഴിവാക്കാമെന്നു ഞങ്ങള്‍ക്ക് പ്രത്യാശയുണ്ട്.
ജനാധിപത്യവിരുദ്ധ നടപടികളിലും ഏര്‍പ്പെടാന്‍ ജനങ്ങളെ ജയപ്രകാശ് ആഹ്വാനം ചെയ്തു. പാര്‍ലമെന്‍റംഗങ്ങളെ ഘെരാവോയും നിര്‍ബന്ധിപ്പിച്ചു രാജിവെപ്പിക്കലും, ഗവണ്‍മെന്‍റാഫീസുകളില്‍ ജോലി മരവിപ്പിക്കുക, നികുതി കൊടുക്കാതിരിക്കുക, സമാന്തര ഗവണ്‍മെന്‍റ് സ്ഥാപിക്കുക, കോടതിവിധികളെ മാനിക്കാതിരിക്കുക, പട്ടാളത്തെ കലാപത്തിനാഹ്വാനം ചെയ്യുക തുടങ്ങിയവ. അദ്ദേഹം അക്രമത്തിന്‍റെ ചുമതല സ്വയം സ്വീകരിക്കുകയും വക്താവാകുകയും ചെയ്തു. അദ്ദേഹം മൗലികങ്ങളായ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ടില്ലെന്നു മാത്രമല്ല അതിനെതിരുമായിരുന്നു. അദ്ദേഹത്തിനു പിന്തുണ നല്‍കുന്നതു വഴി ജനാധിപത്യത്തിന്‍റെ ശത്രുക്കളോടൊപ്പം അണിനിരക്കുകയാണു ചെയ്യുന്നത്.
അടിയന്തിരാവസ്ഥ പ്രഖ്യാപനം വഴി ശ്രീമതി ഗാന്ധി രാജ്യത്തെ അരാജകത്വത്തില്‍ നിന്നും രക്ഷിച്ചു എന്നാണെന്‍റെ അഭിപ്രായം. അടിയന്തിരാവസ്ഥയുടെ അഭാവത്തില്‍ സമ്പദ്ഘടന തകര്‍ച്ചയുടെ വക്കത്തായിരുന്നു. കൂടാതെ രാഷ്ട്രീയമായ അനിശ്ചിതത്വം ഒരു പൊട്ടിത്തെറിക്കു തീ കൊളുത്തിയേനേ.
പത്രങ്ങള്‍ക്കു സ്വാതന്ത്ര്യം കൊടുത്തിരുന്നെങ്കില്‍ വാര്‍ത്തകള്‍ പ്രചരിച്ച് ലഹളയുടെയും പൊട്ടിത്തെറിയുടെയും ജ്വാല ആളിപടര്‍ത്തുമായിരുന്നു. അരക്ഷിതാവസ്ഥ ഒഴിവാക്കുന്നതിന് അവരെ തീര്‍ത്തും നിയന്ത്രിക്കേണ്ടിയിരുന്നു. അരക്ഷിതാവസ്ഥ പടര്‍ത്തി വിടുന്നതിനു പിന്തിരിപ്പന്‍ ശക്തികളെല്ലാം അവയെ ഉപയോഗിക്കുമായിരുന്നു. കാരണം അവയെല്ലാം നിയന്ത്രിച്ചിരുന്നതു വന്‍കിട പണച്ചാക്കുകളാണ്.
അടിയന്തിരാവസ്ഥ കുറേക്കാലം കൂടി തുടരണം. അത് ഇപ്പോള്‍ പിന്‍വലിക്കുന്നത് അപകടകരമാണ്.
വലിയൊരു സംഘം രാഷ്ട്രീയ തടവുകാരെ ഒതുക്കത്തില്‍ തന്നെ വിട്ടയച്ചിരിക്കുന്നു. കള്ളക്കടത്തുകാര്‍, കരിഞ്ചന്തക്കാര്‍, വ്യാജച്ചരക്കു കച്ചവടക്കാര്‍ തുടങ്ങിയ ക്രിമിനല്‍ കുറ്റക്കാരെയാണു തടങ്കലില്‍ പാര്‍പ്പിച്ചവരില്‍ അധികംപങ്കും.
സ്വാതന്ത്ര്യം അവര്‍ക്കു നല്‍കിയിരുന്നെങ്കില്‍, ഏതു വന്‍ ക്രിമിനല്‍ പുള്ളിയെയും രക്ഷപെടുത്താന്‍ തക്ക നിയമ പഴുതുണ്ടാക്കുന്നതിനു കഴിയുമെന്നു തെളിയിച്ച വിദഗ്ദ്ധന്മാരായ അഭിഭാഷകരുടെ സഹായം ലഭിക്കത്തക്ക ധനശേഷി അവര്‍ക്കുണ്ട്.
നിയമാനുസൃതമായുള്ള രാജ്യത്തെ സമ്പദ്ഘടന ത്വരിതഗതിയില്‍ വളര്‍ച്ച പ്രാപിക്കുന്നു. താല്‍ക്കാലികമായി തകര്‍ക്കപ്പെട്ടതു കള്ളപ്പണത്തിന്‍റേതായ നിയമവിരുദ്ധ സമാന്തര സമ്പദ്ഘടനയെയാണ്. ഈ നടപടി വിശിഷ്ടാഡംബര വസ്തുക്കളുടെ വ്യവസായത്തെ കാര്യമായി ഉപദ്രവിച്ചുകൊണ്ടിരുന്നു. അടിയന്തിരാവസ്ഥ മുഖാന്തരം ക്രമീകരിക്കപ്പെട്ട വിപുലമായ ഒരു പ്രശ്നമാണിത്. ഏഷ്യന്‍ ആഫ്രിക്കന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സമാനമായ ഒരു ചിത്രം ലഭിക്കുന്നതുകൊണ്ട് ണ.ഇ.ഇ. സൂക്ഷ്മതയോടു കൂടി വേണം ഈ പ്രശ്നം പഠിക്കേണ്ടത്.
ചുരുക്കത്തില്‍ താങ്കളുടെ കത്തിലെ വിവിധ സംഗതികളുടെ മറുപടി എന്ന നിലയ്ക്ക് പറയാനുള്ള കാര്യങ്ങള്‍ താഴെ കൊടുക്കുന്നു:
1. ഒരു വലിയ സംഘം ആള്‍ക്കാരെ അറസ്റ്റു ചെയ്യുകയും വിചാരണ കൂടാതെ അവരെ തടങ്കലിലാക്കുകയും ചെയ്തു. അവരുടെ എണ്ണം എത്രയുണ്ടെന്നറിയില്ല. അവരില്‍ ഒരു വലിയ പങ്കിനെ വിട്ടയച്ചിട്ടുണ്ട്.
2. ഫാസിസ്റ്റുകളെന്നു വിളിക്കപ്പെട്ട ഞ.ട.ട. ഉം, ആനന്ദമാര്‍ഗ്ഗികളുമാണ് തടങ്കലിലാക്കപ്പെട്ടവരില്‍ ഭൂരിഭാഗവും. കള്ളക്കടത്തുകാരും കരിഞ്ചന്തക്കാരും വ്യാജച്ചരക്കു കച്ചവടക്കാരുമാണ് മറ്റൊരു വിഭാഗം. കുറെ സര്‍വ്വോദയ നേതാക്കന്മാരും മറ്റു ചിലര്‍ സി.പി.എം. -ല്‍ പെടുന്നവരുമാണ്. തടവിലാക്കപ്പെട്ടവരുടെ യഥാര്‍ത്ഥ വിവരം പ്രസിദ്ധപ്പെടുത്തുവാന്‍ ഗവണ്‍മെന്‍റിനോട് ആവശ്യപ്പെടുന്നതില്‍ ന്യായീകരണമുണ്ട്.
3. തടവുകാരെ മര്‍ദ്ദനമുറകള്‍ക്കു വിധേയരാക്കുന്നുവെന്നു ഞാന്‍ വിചാരിക്കുന്നില്ല. ചില പോലീസുദ്യോഗസ്ഥന്മാര്‍ തങ്ങളുടെ സ്വന്തം വൈരാഗ്യം തീര്‍ക്കുന്നതിന് അടിയന്തിരാവസ്ഥ ഉപയോഗിച്ചു എന്നു ചില പരാതികള്‍ കിട്ടിയിട്ടുണ്ട്. അടിയന്തിരാവസ്ഥയുടെ ദുര്‍വിനിയോഗങ്ങളെപ്പറ്റിയുള്ള പരാതികള്‍ തക്കതായ കേന്ദ്രങ്ങളിലറിയിച്ചാല്‍ തെറ്റുകള്‍ തിരുത്തുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതിനും ഗവണ്‍മെന്‍റ് തയ്യാറാണ്.
4. താഴെക്കിടയിലുള്ള ജയിലുദ്യോഗസ്ഥന്മാരില്‍ നിന്നുള്ള പീഡനങ്ങളെക്കുറിച്ചു ചില റിപ്പോര്‍ട്ടുകളുണ്ടായിട്ടുണ്ട്. എന്നാല്‍ ക്രമീകൃതമായ പീഡനമുറകള്‍ സ്വീകരിക്കുന്നുവെന്നു ചിന്തിക്കുവാന്‍ തക്ക കാരണങ്ങളൊന്നുമില്ല. വിട്ടയക്കപ്പെട്ട ചില തടവുകാരോടു ഞാന്‍ സംസാരിക്കുകയും ചെയ്തു.
5. മനുഷ്യാവകാശങ്ങളുടെ ധ്വംസനം ഉണ്ടായിട്ടുണ്ട്. എന്നാല്‍ കൂടുതലായി കള്ളക്കടത്തുകാരും കരിഞ്ചന്തക്കാരുമാണ് പിടിക്കപ്പെട്ടിട്ടുള്ളത്. സാധാരണജനങ്ങള്‍ക്ക് അതുകൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ വിരളമാണ്.
6. ഇന്ത്യയിലെ ദേശീയ സാഹചര്യത്തെപ്പറ്റിയുള്ള നാലോ അഞ്ചോ ചര്‍ച്ചകളില്‍ ഞാന്‍ പങ്കെടുത്തതില്‍ തുറന്ന ചര്‍ച്ചകളും ഗവണ്‍മെന്‍റിന്‍റെ നേരെ ശക്തമായ ആരോപണങ്ങളും ഉന്നയിച്ചിരുന്നു. താങ്കള്‍ വിചാരിക്കുന്നതുപോലെ ഭീതി കാരണം ജനങ്ങള്‍ വാ മൂടിക്കെട്ടിയിരിക്കുകയല്ല, കുറഞ്ഞപക്ഷം ഇന്നു വരെയെങ്കിലും. ഗവണ്‍മെന്‍റിന് അനുകൂലമല്ലാത്ത യാതൊരു ചര്‍ച്ചകളുടേയും ഫലങ്ങള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയില്ലെങ്കിലും കുറെയൊക്കെ സ്വതന്ത്ര ചര്‍ച്ചകള്‍ ഞങ്ങളുടെയിടയിലുണ്ട്.
7. കുറെ മാസങ്ങള്‍ കൂടി അടിയന്തിരാവസ്ഥ നീട്ടിക്കൊണ്ടു പോകേണ്ടി വരും. അടിയന്തിരാവസ്ഥയ്ക്ക് നേരത്തെ തന്നെ വിരാമമിടുന്നതിന് ണ.ഇ.ഇ. ആവശ്യപ്പെടുന്നതു ന്യായം തന്നെ. എന്നാല്‍ അതില്‍ വലിയ കാര്യമൊന്നുമില്ല. തക്കതായ സമയത്ത് വിരാമമിടുമെന്ന് എനിക്ക് തോന്നുന്നു.
8. കുറെ താല്‍ക്കാലിക നേട്ടങ്ങളുടെ താല്‍പ്പര്യത്തിനുവേണ്ടി ഏകാധിപത്യ ഭരണത്തിന്‍റെ ഗുണഗണങ്ങളുടെ കെണിയില്‍ വീഴാന്‍ എനിക്കാഗ്രഹമില്ല. കൂടാതെ ദീര്‍ഘകാല പ്രശ്നങ്ങള്‍ക്കുത്തരം അടിയന്തിരാവസ്ഥയാണെന്നും ഞാന്‍ പറയുന്നില്ല. പക്ഷേ, പെട്ടെന്നുണ്ടായ നേട്ടങ്ങള്‍ ഗണ്യമാണെന്നു ഞാന്‍ കരുതുന്നു.
(a) വിദ്യാര്‍ത്ഥികളുടേയും പൊതുജനങ്ങളുടേയും നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പ്രക്ഷോഭണങ്ങളും നിയന്ത്രിക്കപ്പെട്ടതോടുകൂടി ഉത്തരവാദിത്വത്തിന്‍റേതായ ഒരന്തരീക്ഷം ഉടലെടുക്കുന്നതിന് സഹായകമായി. കുറെ വര്‍ഷത്തേക്ക് ഈ ശിക്ഷണബോധം നിലനിന്നേക്കും.
(b) പല സംസ്ഥാന ഗവണ്‍മെന്‍റുകളിലും കേന്ദ്രത്തിലും ഗവണ്‍മെ ന്‍റിന്‍റെ കാര്യക്ഷമത കാര്യമായി വര്‍ദ്ധിച്ചു.
(c) പല വ്യവസായ മേഖലകളിലും ലക്ഷ്യം സഫലീകരിക്കാന്‍ പോരുന്നവിധം വ്യവസായരംഗത്തു സമാധാനം കൈവന്നു. ഉല്പാദനം പതിന്‍മടങ്ങു വര്‍ദ്ധിച്ചു. താറുമാറായി കിടന്ന പൊതുമേഖല പെട്ടെന്നു ഉണര്‍വ്വു പ്രാപിച്ചു.
(d) നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന ഒരു വലിയ സമാന്തര സമ്പദ് ഘടന (കള്ളപ്പണം, കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്, വ്യാജച്ചരക്കു കച്ചവടം, കൈകൂലി ലരേ.) യെ വെളിച്ചത്താക്കുകയും കാര്യമായി കടിഞ്ഞാണിടുകയും ചെയ്തു. ഈ രംഗം പൊതുവെ ഒളിവിലായിട്ടുണ്ട്. അടിയന്തിരാവസ്ഥ പിന്‍വലിച്ചാല്‍ അതു തലപൊക്കാന്‍ സാദ്ധ്യതയുണ്ട്.
(e) ശ്രീമതി ഗാന്ധി അധികാരത്തിലിരിക്കുന്നിടത്തോളം സാധാരണ ജനങ്ങളുടെ താല്‍പ്പര്യത്തെ മറികടന്നു പോകുവാന്‍ വന്‍കിട പണച്ചാക്കുകളെ അനുവദിക്കുകയില്ല. അടുത്തു വരുന്ന തിരഞ്ഞെടുപ്പിനുവേണ്ടി അവര്‍ക്ക് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ടി വരുമെങ്കിലും അത് ഒരു പരിധിക്കുള്ളില്‍ നിന്നുകൊണ്ടുള്ള വിട്ടുവീഴ്ചയായിരിക്കുമെന്ന് ആശിക്കാം.
9. ജനങ്ങളുടെ പങ്കാളിത്തത്തെപ്പറ്റിയുള്ള താങ്കളുടെ വാദമുഖം വളരെ വികൃതമായാണ് രൂപപ്പെടുത്തിയിരിക്കുന്നത്. പത്രസ്വാതന്ത്ര്യം, സംഘടനാസ്വാതന്ത്ര്യം, അഭിപ്രായപ്രകടന സ്വാതന്ത്ര്യം മുതലായവയെ അനുവദിക്കുന്നതു മൂലം ജനങ്ങളുടെ പങ്കാളിത്തം യഥാര്‍ത്ഥമാകണമെന്നില്ല. ഈ സ്വാതന്ത്ര്യങ്ങളൊക്കെ ആവശ്യമാണ്. അടിയന്തിരാവസ്ഥക്കു മുമ്പ് ഈ സ്വാതന്ത്ര്യങ്ങള്‍ അതിന്‍റെ മുഴുവന്‍ അളവില്‍ത്തന്നെ ഇവിടെ ഉണ്ടായിരുന്നു. എന്നിട്ടും ജനപങ്കാളിത്തം വെറും വട്ടപ്പൂജ്യമായിരുന്നു. അതിനു കാരണം ദേശീയപദ്ധതി രൂപീകരണവും അവ നടപ്പാക്കലും നിയമനിര്‍മ്മാണ കാഴ്ചപ്പാടിലൊതുങ്ങിയതും ഉദ്യോഗസ്ഥ നിയമപരിപാടികളാല്‍ നടപ്പിലാക്കിയതിനാലുമാണ്.
കൃഷിയുടേയും വ്യവസായത്തിന്‍റേയും ഉല്‍പാദനത്തിന്‍റെ പ്രാഥമിക തലങ്ങളില്‍ പരിശീലനം സിദ്ധിച്ച കേഡറ്റുകളെ വാര്‍ത്തെടുക്കുന്നതിനുള്ള കാര്യക്ഷമമായ യാതൊരു ശ്രമവും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുണ്ടായിട്ടില്ല. ഈ സംഗതിയിലാണിപ്പോഴും ഭാവി നിലകൊള്ളുന്നത്. അല്ലാതെ പാശ്ചാത്യ ലിബറല്‍ തത്വജ്ഞാനികള്‍ വിശ്വസിക്കുന്നതുപോലെ സംഘടിക്കുന്നതിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യങ്ങളിലല്ല. ക്രമസമാധാനത്തോടുള്ള അമിതമായ ആശ്രയത്വവും ബഹുമാനവും നിമിത്തം, നിരൂപണാത്മകമല്ലാത്തതും വികാരപരവുമായ നിലവിലിരിക്കുന്ന വ്യവസ്ഥിതിയോട് ഇഴുകിച്ചേര്‍ന്നുള്ള പോക്ക് ക്രിസ്ത്യാനികളുടെ ബലഹീനതയാണെന്ന് ലിയോപോള്‍ഡിന്‍റെ കത്തില്‍ സൂചിപ്പിച്ചത് ഞാന്‍ പലപ്പോഴും പ്രസംഗിച്ചിട്ടുള്ളതാണെന്ന് താങ്കള്‍ക്കറിയാം. എന്നാല്‍ നിരൂപണാത്മകമല്ലാത്തതും വികാരപരമായതുമായ പ്രവാചകത്വം – സ്റ്റാറ്റ്സ്കോയെ വിമര്‍ശിക്കുന്ന പൊതുപ്രസ്താവനകളാണ് ക്രിസ്തീയ സമൂഹത്തിന്‍റെ പരമമായ ഗുണം എന്നു കരുതുന്നതും – ഞാന്‍ തുല്യമായ വിമര്‍ശനബുദ്ധിയോടു കൂടി മാത്രമേ നോക്കിക്കാണുകയുള്ളൂ. നമ്മുടെ ഇടയിലെ ലിബറല്‍ ക്രിസ്ത്യാനികള്‍ പലപ്പോഴും വീണുപോകാറുള്ള ഒരുതരം മിഡില്‍ ക്ലാസ്സ് ബലഹീനതയാണ് സ്ഥാനത്തും അസ്ഥാനത്തും ഉള്ള പ്രവാചകത്വം.
കേന്ദ്ര കമ്മിറ്റിയുടെ അദ്ധ്യക്ഷനായിരിക്കുന്ന ശ്രീ. എം. എം. തോമസിന്‍റെ പല പ്രസ്താവനകളോടും എനിക്കു വിയോജിപ്പുണ്ടെന്ന് കൂടി ഞാന്‍ രേഖപ്പെടുത്തട്ടെ. അദ്ദേഹത്തിനൊരു രക്തസാക്ഷി ആകണമെന്ന് ആഗ്രഹമുണ്ടെന്നോ അല്ലെങ്കില്‍ മറ്റിന്ത്യന്‍ ക്രിസ്ത്യാനികള്‍ക്ക് അപകടപ്പെടുത്തുവാന്‍ പാടില്ലാത്തത്, അദ്ദേഹം തന്‍റെ അന്തര്‍ദേശീയ സ്ഥാനത്തെ മുതലെടുത്തുകൊണ്ട്, അപകടപ്പെടുത്തുന്നുവെന്നോ ഞാന്‍ പറയുന്നില്ല. അദ്ദേഹത്തിന്‍റെ വിമര്‍ശനങ്ങള്‍ക്ക് മതിയായ ദീര്‍ഘവീക്ഷണമോ അഗാധതയോ ഇല്ലെന്നതിലും, അതിനാല്‍ അതു വഴിതെറ്റിക്കാന്‍ ഇടയാക്കുന്നതിലുമാണ് എന്‍റെ എതിര്‍പ്പ്.
നാം നൈറോബിയിലായിരിക്കുമ്പോള്‍ ശ്രീ. എം. എം. തോമസ്, ലിയോപോള്‍ഡ്, നൈനാന്‍ കോശി തുടങ്ങിയവരോടൊരുമിച്ചിരുന്ന് ഈ വിഷയത്തെപ്പറ്റിയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സ്വകാര്യമായി ചര്‍ച്ച ചെയ്തതിനുശേഷം ഒരു പൊതു വാദപ്രതിവാദത്തിന് മുതിര്‍ന്നാല്‍ പോരേ?
താങ്കള്‍ ചുമതലയേറ്റശേഷമുള്ള ആദ്യത്തെ അസംബ്ലിയുടെ ഭാരിച്ച ചുമതല ഏറ്റെടുത്തുകൊണ്ടിരിക്കുന്നവേളയില്‍ താങ്കള്‍ക്കു ദൈവാനുഗ്രഹമുണ്ടായിരിക്കട്ടെ! ഡൊരീനും താങ്കള്‍ക്കും സ്നേഹാന്വേഷണങ്ങള്‍.
ക്രിസ്തുവിലുള്ള ഐക്യത്തില്‍
പൗലോസ് ഗ്രീഗോറിയോസ്